റീട്ടെയില്‍ പണപ്പെരുപ്പം 4.5 ശതമാനമായി താഴുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം 4.5 ശതമാനമായി കുറയുമെന്ന് എസ്ബിഐയുടെ വിലയിരുത്തല്‍. 2024 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക ശരാശരി 4.8 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2026ഓടെ പണപ്പെരുപ്പം 4.2 മുതൽ 4.5 ശതമാനത്തിന് ഇടയിലായേക്കും. പ്രത്യേകിച്ച് 2026ലെ ഒക്ടോബർ-ഡിസംബർ കാലയളവിൽ ഇത് 4 ശതമാനത്തിന് താഴെയെത്താനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതോടെ, റിസര്‍വ് ബാങ്കിന്റെ ലക്ഷ്യപരിധിക്കുള്ളിലെത്തുമെന്ന് സൂചന.
അതേസമയം, ഭക്ഷണ-ഇന്ധന വിലകളിലെ അനിശ്ചിതത്വവും ആഗോള വ്യാപാര യുദ്ധത്തിന്റെ സാധ്യതകളും സാമ്പത്തിക സുഷ്‌ക്കാന്തിയില്‍ വെല്ലുവിളിയാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നേരത്തെ, പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്നതും ഭക്ഷ്യവിലയിലെ വര്‍ദ്ധനവുമാണ് ആര്‍ബിഐയെ റിപ്പോ നിരക്ക് കുറയ്ക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചത്.
പണപ്പെരുപ്പം സ്ഥിരതയിലേക്ക് കടക്കുന്നതോടെ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നയതന്ത്ര മാറ്റങ്ങൾ ഉണ്ടാവാനാണ് പ്രതീക്ഷ. റിസര്‍വ് ബാങ്കിന്റെ അടുത്ത പണനയ പ്രഖ്യാപനം ഈ വെള്ളിയാഴ്ച ഉണ്ടാകുമെന്നതിനാല്‍ വിപണി നിരക്കിളവ് പ്രതീക്ഷിക്കുകയാണ്. ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ, ആഗോള വിപണിയിലെ മാറ്റങ്ങൾ, ക്രൂഡ് വിലയുടെ കൂടിവരവ് എന്നിവയും ഈ നീക്കങ്ങളെ സ്വാധീനിക്കുമെന്ന വിലയിരുത്തലും റിപ്പോര്‍ട്ടില്‍ ഉണ്ട്.